Grab your copies!Bundle discounts available!Contact us for Book shops  discounts !

എഴുത്ത്

ഏറെ നേരമായി അയാൾ ഇരിക്കുന്നു. എന്തെങ്കിലും എഴുതണമെന്നുണ്ട്; എന്നാൽ ഒന്നും എഴുതാൻ കഴിയുന്നില്ല. ‘ഒരു മരത്തിന്റെ ചില്ലകൾ പോലെ സ്വാഭാവികമായി മുളക്കുന്നില്ലെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്’ എന്ന് കീറ്റ്സ് പറഞ്ഞതോർത്തു. സ്വാഭാവികമായി മുള പൊട്ടി വരുന്നില്ല ഒന്നും. ആഴക്കടലിലെ ഓളങ്ങൾ പോലെ അവ ഉള്ളിൽ അലയടിക്കുന്നു; പുറമെ പക്ഷേ ശാന്തമായ കടൽ.

കൊച്ചു കൊച്ചു തമാശകൾ; ഉള്ളലിയിക്കുന്ന വേദനകൾ; മഞ്ഞും, മഴയും, വെയിലും ഏറ്റു നടന്നു തളർന്ന പാദങ്ങളുടെ വിങ്ങലുകൾ; അവ നടന്നെത്തിയ കൊച്ചു കപ്പേളകളുടെയും ജീവന്റെ വചനങ്ങളുടെയും കഥകൾ. എല്ലാം ഉള്ളിലുണ്ട്. എങ്കിലും ഇന്നൊന്നും എഴുതാനാവുന്നില്ല!

ജനവാതിലിലൂടെ അയാൾ പുറത്തേക്കു നോക്കിയിരുന്നു. ആടിയിളകുന്ന തെങ്ങോലകൾ, അതിനപ്പുറം കാറ്റോടിയകലുന്ന വാഴത്തോപ്പുകൾ, അതിനും മീതെ പറക്കുന്ന വെള്ളക്കൊക്കുകൾ.

‘ഇവാന്റെ മരണപത്രം’, ‘എസ്തപ്പാന്റെ മാവ് – പൂർവികരുടെയും’, ‘മരണവഴിയിലെ മാലാഖ’, ‘ഗാന്ധാരീ ശാപം, കൃഷ്ണന്റെ പുഞ്ചിരി’, ‘ആംസ്റ്റർഡാമിലെ അഭിസാരിക’, ‘പുണ്യവതിയായ ഗംഗ’, ‘നേവാനദിക്കരയിലെ  ആദ്യ ചുംബനം’, ‘ക്രിസ്തു’,    …. അങ്ങനെ എത്രയെത്ര കഥകൾ ഉള്ളിൽ തിരയിളക്കുന്നു. എങ്കിലും യാതൊന്നും എഴുതാനാവുന്നില്ല!

ഒടുവിൽ അയാൾ എഴുന്നേറ്റു. കഴിഞ്ഞയാഴ്ച മകളുടെ പഠനത്തിന് സഹായം ചോദിച്ചു വന്ന വിധവയുടെ അപേക്ഷ ഒന്നു കൂടി വായിച്ചു നോക്കി. അവരുടെ കദനകഥകൾ അയാളെ അലട്ടുന്നുണ്ടായിരുന്നു. ‘ആസാദ് നഗർ കോളനി’ എന്നാണ് കത്തിലെ വിലാസം. അപരിചിതമായ വഴികളിലൂടെ അയാൾ അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാനിറങ്ങി.

വഴി നിറയെ യാത്രക്കാർ. കാറിലും ബൈക്കിലും കാൽനടയായുമെല്ലാം. ഓരോരോ ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നവർ. ഒടുവിൽ അയാളും തന്റെ ലക്ഷ്യ സ്ഥാനത്തെത്തി. അയാളെ കണ്ടതും അവർ അമ്പരന്നു. ഇരിക്കാൻ ഒരു കസേരയില്ലല്ലോ എന്ന് ആവലാതിപ്പെട്ടു. പഴകി ദ്രവിച്ച വാതിലും മച്ചുമെല്ലാം അയാൾ കണ്ണോടിച്ചു നോക്കി. അവരുടെ മുഷിഞ്ഞ ഉടയാട അവിടവിടെ കീറൽ വീണിരുന്നു. അയാൾ ഏറെ നേരം സംസാരിച്ചിരുന്നു. വെറുതെ നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ. അവരറിയാതെ അയാളെ വിശ്വസിച്ചു തുടങ്ങിയിരുന്നു. മെല്ലെ മെല്ലെ അവർ മിണ്ടിത്തുടങ്ങി. ആ തപ്തമായ ജീവിതകഥ അയാൾ ശാന്തമായി കേട്ടിരുന്നു. ഭർത്താവിന്റെ കൊടിയ പീഡനങ്ങൾ. നെറ്റിയിലും കഴുത്തിലും കയ്യിലും ആത്മാവിലും  അയാൾ ഏല്പിച്ച മുറിവുകൾ. ഒരു നിമിഷം അയാൾ ക്രിസ്തുവിനെ ഓർത്തുപോയി. അവരുടെ കണ്ണീർ അയാൾക്ക്‌ മുൻപിൽ ഉതിർന്നു വീണു. എപ്പോളോ വാക്കുകൾ ഒരു നീണ്ട മൗനത്തിനു വഴിമാറി.

“സാറിനു ബുദ്ധിമുട്ടായോ?” അവർക്കു തെല്ലൊരു കുറ്റബോധം തോന്നി. അയാൾ ചിരിച്ചു. എത്രയോ വർഷങ്ങൾ ആയി അയാൾ ഈ ജോലി തുടങ്ങിയിട്ട്!

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അയാൾ എഴുന്നേറ്റു. “എന്തായാലും നിങ്ങൾ വിഷമിക്കേണ്ട. മകളുടെ പഠനം ഞങ്ങൾ നോക്കിക്കോളാം. കോളേജിന്റെ ബാങ്ക് അക്കൗണ്ട് ഒന്ന് അയച്ചോളൂ. വഴിയെല്ലാം അടഞ്ഞെന്നു തോന്നുമ്പോൾ എന്നെ വിളിക്കാൻ മറക്കേണ്ട, കേട്ടോ.”

നടന്നകലുന്ന അയാൾക്ക്‌ പിന്നിൽ അവർ നിറകണ്ണുകളോടെ നിന്നു. അയാൾ ഇരുളിൽ മറഞ്ഞപ്പോൾ, ചുമരിൽ പതിച്ച കൃഷ്ണന്റെ മുന്നിൽ വിളക്ക് തെളിയിച്ചു. “കൃഷ്ണാ, അങ്ങെന്റെ പ്രാർഥന കേട്ടല്ലോ?” അവർ വിതുമ്പി. “അയാൾക്ക്‌ നല്ലതു വരുത്തണെ,” അവർ നെഞ്ചുരുകി പ്രാർഥിച്ചു.

വഴിമധ്യേ ഇരുട്ടിൽ നേരിയ വെളിച്ചം ചൊരിഞ്ഞു നിന്ന വിജനമായ കപ്പേളയ്ക്ക് മുൻപിൽ അയാൾ നിന്നു. അവർക്കു വേണ്ടിയും, അവരെ സഹായിക്കാൻ പണം തന്നവർക്ക്‌ വേണ്ടിയും പ്രാർത്ഥിച്ചു. വഴിയെങ്ങും വിജനമായിരിക്കുന്നു. പാദങ്ങൾ തളർന്നു തുടങ്ങിയിരിക്കുന്നു.

ഏറെ വൈകി കിടക്കയിലേക്ക് വീഴുമ്പോൾ, അയാൾ നന്നേ ക്ഷീണിച്ചിരുന്നു.

കണ്ണുകൾ താനെ അടയുമ്പോളും അയാൾ ചിന്തിച്ചു: “ഇന്നും യാതൊന്നും എഴുതാൻ കഴിഞ്ഞില്ലല്ലോ?” അപ്പോളും അയാൾ  അറിഞ്ഞിരുന്നില്ല അയാൾ ‘ക്രിസ്തു’ എഴുതിക്കൊണ്ടിരിക്കയാണെന്ന്! മരച്ചില്ലകൾ മുളയിടും പോലെ സ്വാഭാവികമായി ‘ക്രിസ്തു’ അയാളിൽ നിറയുന്നുണ്ടായിരുന്നു.

Leave a Comment